ഒമാനിൽ സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളെയും ഗാർഹിക തൊഴിലാളികളെയും ചൂഷണം ചെയ്താൽ കടുത്ത ശിക്ഷ; 3 വർഷം വരെ തടവും 5000 റിയാൽ പിഴയും

മസ്കത്ത്: ഒമാനിൽ 15 വയസ്സിന് താഴെയുള്ള കുട്ടികളെയോ ഗാർഹിക തൊഴിലാളികളെയോ സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്ന് വർഷം വരെ തടവും 5,000 ഒമാനി റിയാൽ വരെ പിഴയും, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കുട്ടികളിൽ അക്രമവാസനയോ അമിതമായ ഭയമോ സൃഷ്ടിക്കുന്ന തരത്തിലുള്ള കണ്ടന്റുകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നത് ഒമാനിലെ റോയൽ ഡിക്രി (നമ്പർ 61/2026) പ്രകാരമുള്ള സൈബർ ക്രൈം നിയമത്തിലെ ആർട്ടിക്കിൾ 36/7 അനുസരിച്ച് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സമൂഹമാധ്യമങ്ങളിൽ ഇത്തരം ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് കുട്ടികളെയും മറ്റ് ദുർബല വിഭാഗങ്ങളെയും മാനസികമായി തളർത്തുമെന്നും ഇത് അവരെ ദീർഘകാലത്തേക്ക് പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ ഓർമ്മിപ്പിച്ചു.
കുട്ടികളെ ഭയപ്പെടുത്തുന്നതോ അസ്വസ്ഥരാക്കുന്നതോ ആയ കാര്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നതിൽ നിന്ന് കണ്ടന്റ് ക്രിയേറ്റർമാർ കർശനമായും വിട്ടുനിൽക്കണം. സമൂഹമാധ്യമങ്ങളിൽ ഏതൊരു വീഡിയോയോ ചിത്രമോ പങ്കുവെക്കുന്നതിന് മുൻപും കുട്ടികളുടെ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും തന്നെയായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.




