അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് ഉത്തരവ്; തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാരിൻ്റെ അനുമതി

സുപ്രീം കോടതി ഉത്തരവിലെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംസ്ഥാനത്ത് അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു സർക്കാർ അനുമതി നൽകി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം പേവിഷബാധയുള്ളതും ആക്രമണകാരികളുമായ നായ്ക്കളെ അനുകമ്പാപൂർവം കൊല്ലാനാണ് നിർദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ മേയ് 19-ന് അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും ഇത് നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഔദ്യോഗിക അനുമതി ലഭ്യമായിരുന്നില്ല. എന്നാൽ, സംസ്ഥാനത്ത് തെരുവുനായ ശല്യവും ആക്രമണങ്ങളും രൂക്ഷമായ പശ്ചാത്തലത്തിൽ പൊതുജനസുരക്ഷ മുൻനിർത്തി നേരിട്ട് നടപടിയെടുക്കാൻ സർക്കാറുകൾ അനുമതി നൽകുകയായിരുന്നു.
തെരുവുനായ്ക്കളുടെ എണ്ണം വർധിക്കുകയും കടിക്കുന്ന സംഭവങ്ങൾ പതിവാകുകയും ചെയ്യുന്ന പ്രദേശങ്ങളിലാണ് ഇതിന് പ്രാഥമിക അനുമതിയുള്ളത്. എന്നാൽ, കൊല്ലുന്നതിന് മുൻപായി യോഗ്യതയുള്ള വെറ്ററിനറി ഡോക്ടർമാർ പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമവും 2023-ലെ അനിമൽ ബർത്ത് കൺട്രോൾ ചട്ടങ്ങളും കർശനമായി പാലിച്ചായിരിക്കണം നടപടികൾ.
പേവിഷബാധയേറ്റവ, ചികിത്സിച്ചു ഭേദമാക്കാനാവാത്ത രോഗങ്ങളുള്ളവ, മനുഷ്യർക്ക് ഭീഷണിയാകുന്ന അപകടകാരികളായ നായ്ക്കൾ എന്നിവയെ മാത്രമേ ഇത്തരത്തിൽ ഒഴിവാക്കാൻ സാധിക്കൂ. ആരോഗ്യവകുപ്പ്, വെറ്ററിനറി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത ഏകോപനത്തിലായിരിക്കും ഈ നടപടികൾ പുരോഗമിക്കുക. ഒപ്പം നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള വന്ധീകരണ പദ്ധതികൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനും തീരുമാനമായിട്ടുണ്ട്.


