സൗദിയിൽ ജാഗ്രത; മഴയും കാറ്റും കനക്കും

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും യാത്രക്കാരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജിസാൻ, അസീർ, അൽ ബഹ പ്രവിശ്യകളിലും മക്കയുടെ ഉയർന്ന പ്രദേശങ്ങളിലുമാണ് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യത പ്രവചിക്കുന്നത്.
മഴ മുന്നറിയിപ്പിന് പുറമെ പ്രദേശത്തിന്റെ കിഴക്കൻ ഭാഗങ്ങളിലും ജിസാനിലേക്കുള്ള തീരദേശ പാതയിലും നജ്റാൻ മേഖലയിലും ശക്തമായ പൊടിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. ഇത് മൂലം കാഴ്ചപരിധി പൂർണമായും തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാരും യാത്രക്കാരും അതീവ ശ്രദ്ധ പുലർത്തണമെന്ന് സുരക്ഷാ ഏജൻസികൾ അഭ്യർത്ഥിച്ചു. അതേസമയം, മറ്റ് പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും കിഴക്കൻ പ്രവിശ്യയുടെ തെക്കൻ മേഖലകളിൽ വരും ദിവസങ്ങളിലും ഉയർന്ന താപനില തന്നെ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.




